ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം ആശങ്കയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് 44 അടി താഴെയാണ്. ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ വൈദ്യുതി ഉൽപാദനം കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജലനിരപ്പ് ഉയർന്നത് വെറും നാല് അടി മാത്രം. ജൂൺ മാസത്തിൽ ഇടുക്കിയിൽ ലഭിച്ചത് 342 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴ ലഭിക്കാത്തതാണ് ജലനിരപ്പ് ഉയരാതിരിക്കാൻ പ്രധാന കാരണം.
സംഭരണശേഷി 20 ശതമാനത്തിന് താഴെയായാൽ മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉൽപാദനം നിർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ അടിയന്തര പ്രതിസന്ധിയില്ലെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇപ്പോൾ പ്രതിദിനം ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉൽപാദിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത് 12 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെയാണ് ഉൽപാദനവും ഗണ്യമായി ഇടിഞ്ഞത്. ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് കുറവാണ്.
അതേസമയം, വൈദ്യുതി ക്ഷാമം നേരിടുന്നതിനായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ജൂലൈ മുതൽ ഡിസംബർ വരെ, സെപ്റ്റംബർ മാസം ഒഴികെ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി. കെ.എസ്.ഇ.ബി സമർപ്പിച്ച വൈദ്യുതി ലഭ്യതാ കണക്കുകളും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കമ്മിഷന്റെ തീരുമാനം.




