മലപ്പുറം, കാസർകോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. മലപ്പുറം കുറുമ്പത്തൂർ മേൽപത്തൂർ മണ്ണാൻ മുഹമ്മദ് (40), സഹോദരൻ നൗഫൽ (32) എന്നിവരാണ് പിടിയിലായത്.
നിരവധി കുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിൽ ഇന്ത്യ–നേപ്പാൾ അതിർത്തി മേഖലയിലാണ് പ്രതികളെ പിടികൂടിയത്.
മംഗലാപുരം, ബെംഗളൂരു, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിന്നീട് നേപ്പാളിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയതോടെ പ്രതികൾ തിരിച്ചെത്തുകയായിരുന്നു.
ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ വെച്ച് തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും വളാഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.




