ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ പ്രോട്ടോകോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ വീഴ്ച സംഭവിച്ചതായി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെയും ചീഫ് സെക്രട്ടറിയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
പ്രതിപക്ഷ നേതാവിന്റെ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് സമയബന്ധിതമായി ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു. വിമാനത്താവളത്തിൽ എത്തിയിട്ടും യാത്ര മുടങ്ങിയതിനെ തുടർന്ന് അദ്ദേഹം മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
ഇൻഡിഗോ എയർലൈൻസ് യാത്ര സംബന്ധിച്ച ഇമെയിൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതോടെയാണ് സംഭവത്തിൽ കൂടുതൽ പരിശോധന നടന്നത്. ഇതോടെ പ്രോട്ടോകോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ആശയവിനിമയ പിഴവുണ്ടായതായി വിലയിരുത്തലുണ്ടായി.
സംഭവത്തിൽ ചീഫ് സെക്രട്ടറി ഇൻഡിഗോ എയർലൈൻസിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.




