അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെയാക്കാൻ ആലോചന. സെൻസസ് നടപടികൾക്ക് തടസമുണ്ടാകാതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നീക്കം പരിഗണിക്കുന്നതെന്നാണ് സൂചന.
പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനം തന്നെ നടത്താനുള്ള സാധ്യത ഉയരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
രാജ്യവ്യാപകമായി സെൻസസ് നടപടികൾ ആരംഭിച്ചതിനാൽ വിവരശേഖരണവും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഒരേസമയം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പരിഗണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കും ഒരേ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നതാണ് പ്രധാന കാരണം.
അതേസമയം, ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രത്യേകം തീയതി നിശ്ചയിച്ച് നടത്താനാണ് സാധ്യത. സംഘർഷാവസ്ഥ തുടരുന്നതിനാൽ അവിടെ പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ആശയവിനിമയം നടത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും.




