തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപിയെ മലയാളികൾ എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ എടുക്കാനോ ഉത്തരവിറക്കാനോ കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപി നേതൃത്വത്തിന് ഇല്ലാതെ പോകുന്നത് ദയനീയമാണെന്ന് ബൽറാം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ വരുന്നത് വൻ ജനപിന്തുണയോടെയാണെന്നും നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന്റെ പോസ്റ്ററിനെയും ബൽറാം വിമർശിച്ചു. ബസിലോടിക്കാനുള്ള ഇന്ധനത്തിന് ഇന്ന് രാവിലെയും 3.05 രൂപ വർധിപ്പിച്ച നേതാക്കളുടെ പടം വെച്ചാണ് ബിജെപിയുടെ സമരം എന്നത് കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പോസ്റ്ററിൽ ഉള്ളതിനെ പരാമർശിച്ചായിരുന്നു ബൽറാമിന്റെ വിമർശനം.
‘യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തില്‍ ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി ഞങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യും. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ഉള്‍പ്പെടെ. കുറച്ചുകൂടി നിലവാരമുള്ള, അല്‍പ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാന്‍ അപ്പുറത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു’ –ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസിയിലെ സൗജന്യ യാത്ര വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ബസിൽ ടിക്കറ്റില്ലാ യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കാസർഗോഡ് കെഎസ്ആർടിസി സ്റ്റാൻഡിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനിയാണ് സമരം ഉദ്ഘാടനം ചെയ്യാനിരുന്നത്.




