കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില.
കോട്ടയം, പാലക്കാട്, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും താപനിലയിൽ വർധന രേഖപ്പെടുത്തി. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മഴയുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വരും മൂന്ന് ദിവസങ്ങളിലും സമാനമായ രീതിയിൽ അന്തരീക്ഷ താപനില ഉയർന്നുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. ഇതോടെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുകയാണ്. വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയിലും കാര്യമായ കുറവുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
പീക് സമയങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും വൈകിട്ട് ആറ് മണിക്കും രാത്രി 12 മണിക്കും ഇടയിൽ ചില പ്രദേശങ്ങളിൽ നിശ്ചിത സമയത്തേക്ക് ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
കടുത്ത ചൂടിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വൈറ്റിലയിൽ നാട്ടുകാർ അർധരാത്രിയിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. വൈദ്യുതി വിച്ഛേദിച്ചതോടെ ഓക്സിജൻ സപ്പോർട്ട് ആവശ്യമായ രോഗികളടക്കം ദുരിതത്തിലായെന്നാണ് നാട്ടുകാരുടെ പരാതി.
കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധക്കാർ സമവായത്തിലെത്തിയത്.
മഴയുടെ കുറവും ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ വർധനയും ഒരേസമയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങൾ കേരളത്തിന് ചൂടേറിയതാകുമെന്നാണ് വിലയിരുത്തൽ.




