മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവ് (41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം ഉണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകാൻ ഭാര്യ തയ്യാറായതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തിയ കൃഷ്ണലാൽ ഭാര്യയോട് ഭക്ഷണം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഡാൻസ് ക്ലാസിന് പോകാൻ തയ്യാറെടുക്കുകയായിരുന്ന യാമിനി ഇപ്പോൾ ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനിടെ കൃഷ്ണലാൽ യാമിനിയുടെ കഴുത്തിലും വയറിലും ഉൾപ്പെടെ മർദിച്ചു. രണ്ട് കുട്ടികളുടെ മുന്നിൽവെച്ചായിരുന്നു മർദനമെന്നാണ് പൊലീസ് പറയുന്നത്.
മർദനത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് മരുന്ന് വാങ്ങാനായി കൃഷ്ണലാൽ മെഡിക്കൽ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് ലഭിച്ചില്ല.
പിന്നീട് യാമിനിയുടെ ആരോഗ്യനില വഷളാവുകയും മർദനമേറ്റ ശരീരഭാഗങ്ങളിൽ വീക്കം ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് ഭർത്താവ് യാമിനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപകടത്തിൽ പരിക്കേറ്റതാണെന്നാണ് ആശുപത്രിയിൽ ഇയാൾ പറഞ്ഞത്.
ചികിത്സയ്ക്കിടെ യാമിനി മരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണത്തിന് പിന്നിൽ മർദനമാണെന്ന വിവരം പുറത്തുവന്നത്. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തി.
തുടർന്ന് പൊലീസ് കൃഷ്ണലാലിനെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




