കോഴിക്കോട്: ജില്ലയിൽ രണ്ട് ഇടങ്ങളിലായി മോഷണം. തിരുവമ്പാടി താഴത്തുപറമ്പിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടന്നപ്പോൾ രാമനാട്ടുകരയിലെ ബിവറേജ് ഔട്ട്‌ലെറ്റിലും കള്ളൻ കയറി. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവമ്പാടി താഴത്തുപറമ്പിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറയുമാണ് മോഷ്ടാക്കൾ കവർന്നത്. വീടിന്റെ വാതിലുകളും അലമാരകളും തകർത്ത നിലയിലാണ്.
സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആളില്ലാത്ത സാഹചര്യം മനസ്സിലാക്കിയ ശേഷമാണോ മോഷണം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകര ബിവറേജസ് ഔട്ട്‌ലെറ്റിലും മോഷണം റിപ്പോർട്ട് ചെയ്തു. കുട ഉപയോഗിച്ച് മുഖം മറച്ചാണ് മോഷ്ടാവ് സ്ഥാപനത്തിനുള്ളിൽ കടന്നത്. അഞ്ച് ലക്ഷം രൂപയോളം സ്ഥാപനത്തിനുള്ളിൽ സൂക്ഷിച്ചിരുന്നതായി മാനേജർ പോലീസിനെ അറിയിച്ചു. എന്നാൽ എത്ര തുക നഷ്ടപ്പെട്ടുവെന്ന് പരിശോധന പൂർത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം നടന്നത്. അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സി.സി.ടി.വി ക്യാമറ തിരിച്ച് വച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




