വയനാട്: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട്ടിൽ സജീവമെന്ന് പോലീസ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതായി പോലീസ് അറിയിച്ചു. വാവ് ബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ നിന്ന് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല കവർന്നു.
ഓഗസ്റ്റ് 13ന് ഉച്ചയോടെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെ 71 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയും സംഘം കവർന്നതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 15ന് രാവിലെ കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന മാലയും കവർന്നു. പോലീസ് പുറത്തുവിട്ട ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും വിവരം പോലീസിനെ അറിയിക്കണം. പൊതുഗതാഗത സംവിധാനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളും വയോധികരും ആഭരണങ്ങൾ ധരിച്ച് യാത്ര ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.




