തിരുവനന്തപുരം: ഓണാവധിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ നിർദേശം പരിഗണിച്ചാണ് നടപടി. ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ.
ആദ്യം 60 പ്രത്യേക ബസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് 150 ആയി ഉയർത്തുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് തുടങ്ങിയ പ്രധാന ജില്ലകളിലേക്കാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ. തുടർന്ന് കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കായി 27 മുതൽ 30 വരെയും മടക്ക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണക്കാലത്തെ യാത്രാത്തിരക്ക് കുറയ്ക്കാനും കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കാനും പ്രത്യേക സർവീസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.




