ഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. ആകെ 40 ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങളും ശേഖരിക്കും.
കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ട്, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ വിവരങ്ങളും ഇത്തവണ ശേഖരിക്കും. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ചോദ്യാവലിയുടെ ഭാഗമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ ജനസംഖ്യാ കണക്കെടുപ്പിനാണ് തുടക്കമാകുന്നത്. സെൻസസ് വിവരശേഖരണത്തിനായി 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ ഭവനം, അടിസ്ഥാന സൗകര്യങ്ങൾ, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ മേഖലകളിലെ ഗ്രാമ, പട്ടണ, വാർഡ് തലത്തിലുള്ള വിശദമായ വിവരങ്ങളാണ് സെൻസസിലൂടെ ശേഖരിക്കുക. 1948-ലെ സെൻസസ് നിയമത്തിന്റെയും 1990-ലെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ നിയന്ത്രിക്കുന്നത്.
2027 മാർച്ച് ഒന്നാണ് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലെയും സെൻസസിന്റെ റഫറൻസ് തീയതി. എന്നാൽ ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ ഒന്നായിരിക്കും റഫറൻസ് തീയതി.
ഈ സംസ്ഥാനങ്ങളിലെയും ലഡാക്കിലെയും മഞ്ഞുമൂടിയ പ്രദേശങ്ങളിലെയും സെൻസസ് നടപടികൾ ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ചോദ്യാവലി സംബന്ധിച്ച വിജ്ഞാപനം ഇപ്പോൾ പുറത്തിറക്കിയത്.
ജാതി, തിരിച്ചറിയൽ രേഖകൾ, ബാങ്കിംഗ്, ഡിജിറ്റൽ സാക്ഷരത എന്നിവ ഉൾപ്പെടെ കൂടുതൽ വിശദമായ വിവരശേഖരണമാണ് ഇത്തവണത്തെ സെൻസസിന്റെ പ്രധാന സവിശേഷത.




