സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. താപനില ഉയർന്നതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പലയിടങ്ങളിലും ഇന്നലെ രാത്രി രണ്ടിലധികം തവണ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ടുമണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും തിരിച്ചടിയായി.
പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമാണ്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിയന്ത്രണത്തിന് കാരണമാകുന്നുണ്ട്.
മഴ മാറിനിൽക്കുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തതോടെ വൈദ്യുതി ഉപയോഗം സാധാരണയിലും ഗണ്യമായി വർധിച്ചു. നിലവിൽ പല മേഖലകളിലും സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്.
ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിൽ 36.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകാത്ത അവസ്ഥയാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
അതേസമയം, ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.




