എൽഡിഎഫ് കൺവീനർ സ്ഥാനത്ത് മാറ്റത്തിന് സാധ്യത. മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനെ പുതിയ എൽഡിഎഫ് കൺവീനറാക്കുന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാകുകയാണ്.
നിലവിലെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പദവി ഒഴിയാനുള്ള സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതോടെയാണ് പുതിയ കൺവീനറെ കണ്ടെത്താനുള്ള ആലോചനകൾ സിപിഐഎമ്മിൽ ആരംഭിച്ചത്.
പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിന് കൂടുതൽ ഊർജവും പുതുമുഖ നേതൃത്വവും ആവശ്യമാണെന്ന വിലയിരുത്തലാണ് പി. രാജീവിന്റെ പേര് മുൻനിരയിലേക്ക് എത്തിച്ചിരിക്കുന്നത്. യുവമുഖം എന്ന നിലയിലും ഭരണപരിചയമുള്ള നേതാവ് എന്ന നിലയിലും രാജീവ് എൽഡിഎഫിന് ഗുണകരമാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പി. രാജീവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ കളമശ്ശേരി മണ്ഡലത്തിലെ പരാജയത്തോടെ അദ്ദേഹത്തിന് നിയമസഭാംഗത്വവും നഷ്ടമായി.
മുസ്ലിം ലീഗിന്റെ വി.ഇ. അബ്ദുൽ ഗഫൂറിനോട് 16,312 വോട്ടിനായിരുന്നു പി. രാജീവിന്റെ തോൽവി. മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചെന്ന പൊതുവിലയിരുത്തലുകൾക്കിടെയായിരുന്നു ഈ അപ്രതീക്ഷിത പരാജയം.
ഇതിനിടെ, പാർട്ടിയുടെ മുഖ്യധാരയിലേക്ക് പി. രാജീവിനെ വീണ്ടും സജീവമായി കൊണ്ടുവരണമെന്ന അഭിപ്രായവും സിപിഐഎമ്മിനുള്ളിൽ ശക്തമാണ്. ഇതാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്കുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തെക്കുറിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ സിപിഐഎമ്മിനുള്ളിലെ ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ്.




