കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ നിർണായക നടപടി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന ആരംഭിച്ചു.
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നതിനിടയിൽ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. സെമിത്തേരി പരിസരം പൊലീസ് ക്രൈം സീനായി പ്രഖ്യാപിക്കുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു. കല്ലറ ഭാഗം മറച്ച് പൊതുജനങ്ങളുടെ പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്.
പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തുവിനെ ചൊല്ലിയുള്ള ദുരൂഹത നീക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയും അന്വേഷണത്തിന് വഴിതെളിച്ചിട്ടുണ്ട്.
പായയിൽ പൊതിഞ്ഞ വസ്തു മനുഷ്യ മൃതദേഹമാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കേണ്ടിവരും. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ വ്യക്തത കൈവരിക്കാൻ സാധിക്കൂ.
ജൂൺ 13-നാണ് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോൾ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. ഇതോടെയാണ് ദുരൂഹതയ്ക്ക് തുടക്കമായത്.
സംഭവത്തിന്റെ തുടക്കം മുതൽ തന്നെ ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരിയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസ്വാഭാവികതകളൊന്നുമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.
കല്ലറയിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ പരിശോധനാഫലവും ഡിഎൻഎ പരിശോധനയും പുറത്തുവരുന്നതോടെ കേസിലെ ദുരൂഹതകൾക്ക് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.




