താരസംഘടന ‘അമ്മ’യിൽ നിന്ന് ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ പ്രവർത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഗുരുതര ആരോപണങ്ങളാണ് അവർ ഉയർത്തിയത്.
പാവയാകാൻ താനില്ലെന്ന് വ്യക്തമാക്കിയ ശ്വേത മേനോൻ, കഴിഞ്ഞ വർഷത്തെ ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നുവെന്ന് ആരോപിച്ചു. വ്യക്തിഹത്യയ്ക്കുള്ള ശ്രമങ്ങൾ ഉണ്ടായെന്നും സംഘടനയ്ക്കുള്ളിൽ തന്നെ ചിലർ അതിന് നേതൃത്വം നൽകിയെന്നും അവർ പറഞ്ഞു.
മുൻ കമ്മിറ്റിയിലെ ചിലരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ചില സ്വാർത്ഥ താൽപര്യക്കാർ ഇടപെട്ടതായും ശ്വേത മേനോൻ ആരോപിച്ചു.
‘അമ്മ’യിലെ വരവ്–ചെലവ് കണക്കുകളിൽ ഗുരുതരമായ അസംഘടിതത്വങ്ങളും സംശയങ്ങളും ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
താൻ ബിജെപിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭാഗമല്ലെന്നും, മുൻ സർക്കാരുകളുടെ ഏതെങ്കിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തിട്ടില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.
“പിക്ചർ അബ് ബാക്കി ഹേ” എന്ന സൂചനയോടെ കൂടുതൽ വെളിപ്പെടുത്തലുകൾ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ നടത്തുമെന്നും അവർ പറഞ്ഞു.




