കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന അബൂബക്കറിന്റെ അന്ത്യം അരീക്കാട്ടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു. സംസ്കാരം വൈകിട്ട് മാത്തോട്ടം ഖബർസ്ഥാനിൽ നടക്കും.
‘അവുക്ക’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അബൂബക്കർ മൂവായിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകിയ കലാകാരനാണ്. ഒരു കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ ശിൽപിയായിരുന്ന അദ്ദേഹം സംഗീത സംവിധായകൻ എന്ന നിലയിലും തബലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
യേശുദാസ് പാടിയ ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ.എസ്. ചിത്ര ആലപിച്ച ‘യത്തീമിന്നത്താണീ’ തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്.
വിഖ്യാത സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കർ. സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോലും പുതിയൊരു ഗാനത്തിന് അദ്ദേഹം ഈണം നൽകിയിരുന്നു.
കെ.വി. സുബൈദയാണ് ഭാര്യ. ഗുലാം അലി, ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവർ മക്കളാണ്.
മാപ്പിളപ്പാട്ടിനും മലയാള സംഗീതലോകത്തിനും നിരവധി ഹിറ്റുകൾ സമ്മാനിച്ച കലാകാരന്റെ വിയോഗം സംഗീതപ്രേമികൾക്ക് തീരാനഷ്ടമാണ്.




