കാലിഫോർണിയ: ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങി. 2011ൽ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി ആപ്പിളിന്റെ തലപ്പത്തെത്തിയ കുക്ക്, 15 വർഷത്തെ നേതൃത്വത്തിന് ശേഷമാണ് സി.ഇ.ഒ സ്ഥാനമൊഴിയുന്നത്.
ഇനി ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ടിം കുക്ക് തുടരും. കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർണസാണ് പുതിയ സി.ഇ.ഒയായി ചുമതലയേൽക്കുന്നത്.
“സി.ഇ.ഒ എന്ന നിലയിൽ ഇതെന്റെ അവസാന ദിവസമാണ്. സ്ഥാനപ്പേര് മാറിയാലും ആപ്പിളിനോടുള്ള എന്റെ സ്നേഹത്തിന് മാറ്റമുണ്ടാകില്ല. പുതിയ അധ്യായം തുറക്കുന്നതിൽ ഏറെ ആകാംക്ഷയുണ്ട്” — വിടവാങ്ങൽ സന്ദേശത്തിൽ ടിം കുക്ക് പറഞ്ഞു.
സ്റ്റീവ് ജോബ്സിന്റെ മരണത്തിന് പിന്നാലെ ആപ്പിളിന്റെ നേതൃത്വം ഏറ്റെടുത്ത കുക്കിന്റെ കാലത്ത് കമ്പനിയുടെ വിപണി മൂല്യം വലിയ രീതിയിൽ ഉയർന്നു. ഏകദേശം 350 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം 4.6 ട്രില്യൺ ഡോളറിലധികമായി ഉയർന്നത് കുക്കിന്റെ നേതൃത്വത്തിലായിരുന്നു. ഒരു ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടവും ആപ്പിൾ സ്വന്തമാക്കി.
25 വർഷത്തിലേറെയായി ആപ്പിളിൽ പ്രവർത്തിക്കുന്ന പ്രമുഖ എൻജിനീയറാണ് പുതിയ സി.ഇ.ഒ ജോൺ ടെർണസ്. 2001ൽ ആപ്പിളിൽ ചേർന്ന ടെർണസ് ഐഫോൺ, ഐപാഡ്, മാക്, എയർപോഡ്സ് തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങളുടെ ഹാർഡ്വെയർ വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ടിം കുക്കിന്റെ പിൻഗാമിയായി ജോൺ ടെർണസ് ആപ്പിളിനെ നയിക്കുമ്പോൾ, എക്സിക്യൂട്ടീവ് ചെയർമാനെന്ന നിലയിൽ കുക്ക് കമ്പനിയുടെ നേതൃത്വത്തിൽ തുടർന്നും സജീവമായി ഇടപെടും.




