തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 തിങ്കളാഴ്ച മുതൽ നിലവിൽ വരും. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം 800 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെങ്കിലും, താൽക്കാലിക പ്രതിസന്ധി മറികടക്കാൻ ഓർഡിനറി സർവീസുകൾ കുറയ്ക്കാനാണ് മാനേജ്‌മെന്റ് നീക്കം. തിരുവനന്തപുരത്ത് ഓർഡിനറി സർവീസുകൾക്ക് പകരം കൂടുതൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കും. തലസ്ഥാന നഗര ഡിപ്പോകളുടെ മാതൃകയിൽ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ജോലികളും ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. വരുന്ന ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല സമരം നടത്താനാണ് ഇവരുടെ തീരുമാനം. ഇതിനായി ജൂൺ 19-ന് ബസുടമകളുടെ സംയുക്ത യോഗം ചേരും.




