ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് കോക്രോച്ച് ജനതാ പാർട്ടി (CJP) ഇന്ന് തുടക്കമിടും. പൂനെയിലെ സാവിത്രിഭായ് ഫുലെ സർവകലാശാലയിലാണ് ആദ്യ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ‘എക്സാം മാനിഫെസ്റ്റോ’യും ഇന്ന് പുറത്തിറക്കും.
പൂനെയിൽ തുടക്കം, അടുത്ത ലക്ഷ്യം ലക്നൗ
ഇന്ന് വൈകിട്ട് നാലുമണിക്കാണ് പൂനെ സാവിത്രിഭായ് ഫുലെ സർവകലാശാലയിൽ പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നത്. സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ സമരത്തിൽ പങ്കെടുക്കാൻ നേരിട്ടെത്തും. പോലീസും സർവകലാശാല അധികൃതരും പ്രതിഷേധ പരിപാടിക്ക് അനുമതി നൽകിയിട്ടുണ്ട്. നാളെ ലക്നവിലാണ് സി.ജെ.പിയുടെ അടുത്ത പ്രതിഷേധം നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ ജൂൺ 20 മുതൽ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
സമരത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ?
സി.ജെ.പിയുടെ സമരവുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദവും ഉയർന്നുവന്നിട്ടുണ്ട്. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഹരിയാന റോഹ്തക്കിലെ ഗവൺമെന്റ് മിഡിൽ സ്കൂളിലെ പ്രൈമറി ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെ അധികൃതർ സസ്പെൻഡ് ചെയ്തതായാണ് ആരോപണം. സസ്പെൻഷൻ ഉത്തരവിൽ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും, വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും മറുപടി നൽകാൻ അവർ തയ്യാറായില്ലെന്നും അധ്യാപിക വ്യക്തമാക്കുന്നു.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന പരീക്ഷാ പ്രതിസന്ധികളിൽ കേന്ദ്ര മന്ത്രിക്കെതിരെ സമരം കടുപ്പിക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നീക്കം. പരീക്ഷാ പരിഷ്കരണങ്ങൾ ആവശ്യപ്പെടുന്ന മാനിഫെസ്റ്റോ പുറത്തിറങ്ങുന്നതോടെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.




