കൊച്ചി: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്ന് പൂജാസാധനങ്ങളും പിച്ചളപ്പാത്രങ്ങളും മോഷ്ടിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം കാമ്പൂർ സ്വദേശിയായ റസിദുൾ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് പ്രതി മോഷണം നടത്തിയത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഉരുളി, തൂക്കുവിളക്ക്, ചിലസ്, ചെമ്പ് കുടം തുടങ്ങി പൂജാകർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഏകദേശം 10,000 രൂപയോളം വിലവരുന്ന വെങ്കല-ചെമ്പ് പാത്രങ്ങളാണ് ഇയാൾ മോഷ്ടിച്ചുകടത്തിയത്.
പിടിയിലായത് സംശയാസ്പദമായ സാഹചര്യത്തിൽ: മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്.
നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി. കെ. അരുൺ, എസ്.ഐ ടി. അനൂപ്, എ.എസ്.ഐമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സി.പി.ഒ ഗയൂസ് പീറ്റർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




