കൊല്ലം: വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്.
നേരത്തെ വയനാട് ജില്ലയിലെ കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. വയനാട്ടിൽ നിലവിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. കൊല്ലത്തും രോഗം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ജാഗ്രതാ നിർദ്ദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്.
എന്താണ് ഷിഗെല്ല? ലക്ഷണങ്ങൾ ഇവയാണ്:
മലിനമായ ജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയും ‘ഷിഗെല്ല’ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് രോഗത്തിന് കാരണം.
- വയറിളക്കം, കഠിനമായ വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
- രോഗബാധയേറ്റവർക്ക് കഠിനമായ പനി കൂടി വരുന്നതോടെ രോഗം പെട്ടെന്ന് മൂർച്ഛിക്കാൻ സാധ്യതയുണ്ട്.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ:
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക: രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന വഴി കുടിവെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ്. കൂടാതെ കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.
- ഭക്ഷണ ശുചിത്വം: പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം എപ്പോഴും ഈച്ചകൾ അരിക്കാത്ത വണ്ണം മൂടിവെക്കുക. ഭക്ഷണം പലതവണ ചൂടാക്കി കഴിക്കുന്ന രീതി പൂർണ്ണമായും ഉപേക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- വ്യക്തിശുചിത്വം: കൈകൾ എപ്പോഴും സോപ്പിട്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക. വീടും പരിസരവും ശുചിയായി പരിപാലിക്കുക.
- സമ്പർക്കം ഒഴിവാക്കുക: വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കരുത്. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ഒ.ആർ.എസ്. (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളമായി കുടിക്കണമെന്നും എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.




