കരൂർ: തമിഴ്നാട്ടിലെ കരൂരിൽ 17കാരിയെ സഹോദരിയും സഹോദരിയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി കേസ്. വേങ്ങമേട്ടിൽ നടന്ന സംഭവത്തിൽ നെരൂർ സ്വദേശി മോഹൻരാജിനെയും പെൺകുട്ടിയുടെ സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 17നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും തമ്മിലുള്ള ബന്ധം 17കാരി അറിഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഇരുമ്പുവടി ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് അടിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും ചേർന്ന് മൃതദേഹം കനാലിൽ തള്ളിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. 32 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
മോഹൻരാജ് നെയ്യ് വിതരണം ചെയ്തിരുന്ന സൂപ്പർമാർക്കറ്റിലാണ് പെൺകുട്ടിയുടെ സഹോദരി ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 18ന് ഇരുവരും ഒരുമിച്ചിരിക്കുന്നത് പെൺകുട്ടി കണ്ടതായും ബന്ധം പുറത്തറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
സ്നിഫർ ഡോഗുകളുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കനാലിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബി.എൻ.എസ് പ്രകാരമുള്ള വിവിധ വകുപ്പുകൾക്കും പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.




