സംസ്ഥാനത്തെ സർവകലാശാലകളിൽ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ചാൻസലർ കൂടിയായ ഗവർണർ മുന്നോട്ട്. മഹാത്മാഗാന്ധി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനാ പട്ടിക രണ്ടുതവണ തിരിച്ചയച്ച സിൻഡിക്കേറ്റിന്റെ നിലപാട് വിസി തള്ളി. ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള പുനഃസംഘടന പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് വൈസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. സിൻഡിക്കേറ്റിന്റെ എതിർപ്പ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ ഈ പുതിയ നടപടി.
സർവകലാശാലയിലെ പി.ജി, യു.ജി വിഭാഗങ്ങളിലായി ആകെ 54 പഠനബോർഡുകളാണ് ഗവർണർ പുനഃസംഘടിപ്പിച്ചത്. ഇതിൽ യോഗ്യതയില്ലാത്തവരെയും സംഘപരിവാർ അനുകൂലികളെയും കുത്തിനിറച്ചുവെന്നാണ് ഇടതുപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ പ്രധാന ആക്ഷേപം. എംജി സർവകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും നേരത്തെ തന്നെ കാവിവൽക്കരണ ആരോപണങ്ങൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവും പുറത്തുവരുന്നത്.
എംജി സർവകലാശാലയ്ക്ക് പിന്നാലെ കേരള കാർഷിക സർവകലാശാലയിലും സമാനമായ രീതിയിൽ ഗവർണർ പിടിമുറുക്കുന്നതായാണ് റിപ്പോർട്ടുകൾ. കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടനയുടെ പ്രമുഖ നേതാവിനെ നിയമിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ചാൻസലറുടെ ഓഫീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിന് പുറമേ സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നേരിട്ട് 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിലും ഇടതുപക്ഷ സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഗവർണറുടെ ഓരോ നീക്കങ്ങളും സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നുമാണ് ഭരണപക്ഷ സംഘടനകളുടെ ആരോപണം.




