തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും. മീഡിയ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.
ഇതിന്റെ ഭാഗമായി, മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈൽഫോണുകളും ലാപ്‌ടോപ്പുകളും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകും. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും 20 മണിക്കൂറിലധികം നീണ്ട റെയ്ഡിനിടയിൽ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ റെയ്ഡിനിടെ 6,300 അമേരിക്കൻ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ ആറുമണിക്ക് തുടങ്ങി ഇന്ന് പുലർച്ചെ 2:30 വരെയാണ് പരിശോധന അവസാനിപ്പിച്ചത്. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്‌ട്രേറ്റ് അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും, ആന്റോയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ‘ഗോഡ് ആഡ്’ (Go Add) മാർക്കറ്റിംഗ് കമ്പനിയിലും പോലീസ് റെയ്ഡ് നടത്തി. റിപ്പോർട്ടർ ഓഫീസിലെ റെയ്ഡ് നിയമപ്രകാരം മാത്രമാണെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
അതേസമയം, തട്ടിപ്പിൽ എസ്ഐടി കേസ് രജിസ്റ്റർ ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) നടപടികൾ കടുപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ പി.എം.എൽ.എ (PMLA) വകുപ്പ് ചുമത്താനാണ് ഇഡിയുടെ നീക്കം. അനധികൃതമായി നേടിയ പണം തട്ടിപ്പിനായി ഉപയോഗിക്കുകയും അതുവഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുക. നിലവിൽ വിദേശത്തേക്ക് പണം അയച്ചതിലെ ബാങ്കിംഗ് നിയമലംഘനങ്ങളുടെ സംശയത്തിൽ ഫെമ (FEMA) കേസ് ഇഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്.




