കൊച്ചി: ഞാറയ്ക്കലിൽ വൻ ലഹരിമരുന്ന് വേട്ട; 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.
എറണാകുറം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് നടത്തിയ റെയ്ഡിൽ ജിതിന്റെ വീട്ടിൽ നിന്ന് 15 ഗ്രാമും സാലിഹിന്റെ വീട്ടിൽ നിന്ന് 10.36 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. വൈപ്പിൻ, ചെറായി ഭാഗങ്ങളിലെ ബീച്ച് മേഖലകളിൽ ചില്ലറ വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ഈ രാസലഹരിയെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചുകാലമായി പ്രതികൾ പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്നു.
റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറയ്ക്കൽ എസ്.എച്ച്.ഒ സി.എസ്. നെൽസൻ, എസ്.ഐമാരായ സച്ചിൻ എസ്. കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.




