കരുനാഗപ്പള്ളി: വയോധികയുടെ കഴുത്തിൽനിന്ന് വഴി ചോദിക്കുന്ന വ്യാജേനെ എത്തി ഒന്നരപ്പവൻ്റെ സ്വർണ്ണമാല കവർന്ന കേസിൽ ജിം ട്രെയിനറായ യുവാവ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുനെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓച്ചിറ ഇടയനമ്പലം ജിമ്മിൽ ട്രെയിനറാണ് പ്രതി.
ഇക്കഴിഞ്ഞ 12-ാം തീയതി വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിന്റെ മുന്നിൽ നിന്ന 78 കാരിയായ വയോധികയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ അർജുൻ വഴി ചോദിക്കാനെന്ന വ്യാജേനെ അടുക്കുകയായിരുന്നു. തുടർന്ന് സമീപത്ത് ആളുകൾ ഇല്ലെന്ന് മനസ്സിലാക്കിയ പ്രതി, വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നരപ്പവന്റെ സ്വർണ്ണമാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. മോഷണം പോയ സ്വർണ്ണമാല ക്ലാപ്പനയിലുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




