കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം. കെ. റാം പിടിയിൽ. കുടകിൽ നിന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഡോ. റാമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ഇയാളെ തേടി അന്വേഷണ സംഘം ആന്ധ്രപ്രദേശിലെ ചിറ്റൂരിലെത്തിയിരുന്നെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഡോ. റാം ഒളിവിൽ പോയത്. താടി വളർത്തി രൂപമാറ്റം വരുത്തിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഡോ. റാമിനെതിരെ സുപ്രീംകോടതി കടുത്ത നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ക്ലാസ് മുറിക്കുള്ളിൽ നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്നും, സഹപാഠികൾക്ക് മുന്നിലെ ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥിയുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അധ്യാപകന് ഇത്തരം പെരുമാറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, പ്രവർത്തികളുടെ പ്രത്യാഘാതം മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു ഡോ. റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പറഞ്ഞ കാര്യങ്ങളിൽ നിന്ന് പാഠം പഠിച്ചതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡോ. റാം മൂന്ന് മാസമായി ഒളിവിലായിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.




