തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാമെന്ന ഉറപ്പുമായി കെഎസ്ഇബി. ആരാധകർക്ക് ഒട്ടും ആശങ്ക വേണ്ടെന്നും ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടുന്ന കലാശപ്പോരിന്റെ ആവേശം ഒട്ടും ചോരാതിരിക്കാൻ എത്ര വില കൊടുത്തും പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് ബോർഡിന്റെ തീരുമാനം.
മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതിനൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ, ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അധിക തുക നൽകിയാണെങ്കിലും ആവശ്യമായ വൈദ്യുതി മുൻകൂട്ടി ഉറപ്പാക്കാൻ കെഎസ്ഇബി നടപടികൾ സ്വീകരിക്കുകയായിരുന്നു.
രാജ്യത്ത് വൈദ്യുതി ലഭ്യത കുറവാണെങ്കിലും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കും. ഇന്ന് രാത്രി കളി നടക്കുമ്പോൾ ഒരു തരത്തിലുള്ള പവർ കട്ടും ഉണ്ടാകില്ലെന്ന് ബോർഡ് ഉറപ്പ് നൽകുന്നു. മെസിയുടെ അർജന്റീനയും യുവനിരയുമായി എത്തുന്ന സ്പെയിനും തമ്മിലുള്ള പോരാട്ടം ഒരു തടസ്സവുമില്ലാതെ പൂർണ്ണമായി ആസ്വദിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ഇപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകർ.




