വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയത്. സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്.
മെസ്സി ഫിഫ തട്ടിപ്പ് കേസിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ വീടുകൾ, സ്ഥാപനങ്ങൾ, റിപ്പോർട്ടർ ചാനലിന്റെ കൊച്ചി കളമശ്ശേരി ഓഫീസ് ഉൾപ്പെടെ അഞ്ചിടത്താണ് ഒരേസമയം റെയ്ഡ് നടന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പുലർച്ചെയോടെ സെർച്ച് വാറണ്ടുമായി ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധനകളും അനുബന്ധ നടപടികളും ഏകോപിപ്പിച്ചത്.
ജി.എസ്.ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പിന്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പോലീസ് നടപടി സർക്കാർ നയത്തിന്റെ ഭാഗമല്ലെന്നും നിയമപരമായ അന്വേഷണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.




