തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾക്കും ബാനറുകൾക്കുമെതിരെ കർശന നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്.
ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ തുടങ്ങിയ പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദേശമാണ് വകുപ്പ് പുറത്തിറക്കിയത്.
പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ ഇത്തരം പ്രചാരണ വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം.
നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുവിനും 5,000 രൂപ വീതം പിഴ ചുമത്തണം. ഇവ നീക്കം ചെയ്യുന്നതിനും ഹോൾഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണം.
നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കണം.
ബോർഡുകൾ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമായിരിക്കും. പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്രട്ടറിമാരിൽ നിന്ന് തന്നെ തുക ഈടാക്കുമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ബോർഡുകളും മറ്റ് അനധികൃത പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുന്നതിനിടെ ആവശ്യമായ സംരക്ഷണം പൊലീസ് നൽകണമെന്നും നിർദേശമുണ്ട്.




