പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിലെ കാട്ടാത്ത് കോളനിയിൽ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിലെ തോട്ടുങ്കൽ തറയിൽ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഇരുവരെയും കരുമാഞ്ചേരി ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. കേസിലെ കൂട്ടുപ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ എട്ടിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല ചാവടി ഭാഗത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ സജിത്തിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ജോസ് സി. ദേവസ്യ, സുനിൽകുമാർ, ഉണ്ണി എന്നിവരും സിപിഒമാരായ സുനിൽ ലാൽ, രജീഷ്, റോബിൻ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




