കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുട്ടി സൈക്കിളിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച ക്യാമറയിലും ബിലാലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ കുട്ടി സൈക്കിളിൽ കായൽക്കര വരെ എത്തിയതായി വ്യക്തമായി. കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ തുടരുകയാണ്. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ. വീട്ടിൽനിന്ന് കളിക്കാൻ പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഫയർഫോഴ്സും പൊലീസും ചേർന്ന് കായലിൽ തിരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.




