തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. പ്രദേശമാകെ പുക നിറഞ്ഞതിനെ തുടർന്ന് സമീപവാസികളെയും കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. ഗോഡൗണിന് തൊട്ടടുത്തുള്ള സ്വകാര്യ ഹോട്ടലിലെ താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
അതേസമയം തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് ഫർണിച്ചർ കട ഉടമ ജോയ് എബ്രഹാം രംഗത്തെത്തി. ബിസിനസ് വൈരാഗ്യം മൂലം ആരോ മനഃപൂർവം തീയിട്ടതാകാമെന്നാണ് ഉടമയുടെ ആരോപണം. നേരത്തെയും മൂന്ന് തവണ തീപിടിത്തമുണ്ടായിട്ടുണ്ടെന്നും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും ജോയ് എബ്രഹാം പറഞ്ഞു. ഗോഡൗണിന് നഗരസഭയുടെ അനുമതിയുണ്ടെന്നും ഇൻഷുറൻസ് ഇല്ലെന്നും ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ജോയ് എബ്രഹാം പറഞ്ഞു. എന്നാൽ ഗോഡൗണിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വൻതോതിൽ വേസ്റ്റും മറ്റ് സാധനങ്ങളും ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉടമയ്ക്കെതിരെ കേസ് എടുക്കേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.




