തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. നഴ്സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കോളേജിലെ അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം അൻസിജി ചാടിയത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികൾ മോശം ഭക്ഷണത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സമരം നടത്തിയിരുന്നു. തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായി കുടുംബം പറയുന്നു. പിന്നീട് സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്മെന്റ് അധികൃതരും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കൾ കരിങ്കൽ പൊലീസിന് നൽകിയ പരാതിയിലെ ആരോപണം. കെട്ടിടത്തിൽ നിന്ന് വീണ് കൈകാലുകളും ശരീരഭാഗങ്ങളും ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ അൻസിജിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, വിദ്യാർഥിനി കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകർക്കും മാനേജ്മെന്റിനുമെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




