തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ. വിഷയത്തിൽ ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയഗാനം മാത്രമാണ് നിർബന്ധമുള്ളതെന്നും വിവാദമായതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണല്ലോ സംസ്ഥാനത്ത് ഭരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടാതിരുന്നതെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിയുടെ പ്രതികരണത്തോടും മുരളീധരൻ പ്രതികരിച്ചു. ‘ഇമ്മാതിരി തള്ള് തള്ളരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം ഉയർന്നിരുന്നു. വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി ഇടപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ചർച്ചയായി.
നേതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഏകദേശം മൂന്ന് മിനിറ്റോളം ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാൻസുകൾക്ക് ശേഷം വിവാദമായ വരികൾ എത്തിയപ്പോഴാണ് സോണിയ ഗാന്ധി ഇടപെട്ടതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി. അതേസമയം, മല്ലികാർജുൻ ഖാർഗെയ്ക്കായി കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ വിശദീകരിച്ചത്. വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് ബിജെപിയും.




