കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില മാറ്റങ്ങളോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.
അതിവേഗ റെയിൽ പാത വിഴിഞ്ഞം വരെ നീട്ടണമെന്നും, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി പദ്ധതിയെ ബന്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇതിന് അനുസരിച്ച് സ്റ്റേഷനുകളുടെയും അലൈൻമെന്റിന്റെയും കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് സമിതിയുടെ നിലപാട്.
ഇ. ശ്രീധരൻ നിർദേശിച്ച മാതൃകയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്നും, പദ്ധതി പൂർത്തിയാക്കാൻ അദ്ദേഹം കണക്കാക്കിയ 60,000 കോടി രൂപ മതിയാകില്ലെന്നും വിദഗ്ധ സമിതി വിലയിരുത്തുന്നു. ക്രൗഡ് ഫണ്ടിങ് പ്രായോഗികമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് താൽപര്യമുണ്ടെന്ന് അറിയിച്ച് ഇ. ശ്രീധരൻ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയിൽ രൂപകൽപ്പനയും നിർമാണവും കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയുമെന്നും, അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
പദ്ധതി പൂർണമായും ഉയർന്ന പാതയിലൂടെ നടപ്പാക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കുറയുമെന്നും, റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ പദ്ധതിക്ക് കഴിയുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.




