സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശകൾ പ്രകാരം രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് നീക്കം.
സമഗ്ര ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ അറിയിച്ചു.
ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരുന്നെങ്കിലും പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കോടതിയുടെ അനുമതി ലഭിക്കുന്നതോടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. 26 അംഗ വിദഗ്ധ സമിതിയാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിച്ചത്.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം, വ്യക്തിപരമായ സുരക്ഷ, സമ്മതത്തിന്റെ പ്രാധാന്യം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, നല്ലതും മോശവുമായ സ്പർശനങ്ങളെ തിരിച്ചറിയൽ, ശരീരത്തെക്കുറിച്ചുള്ള അവബോധം, ശുചിത്വം, കൗമാരത്തിലെ ശാരീരിക-മാനസിക മാറ്റങ്ങൾ എന്നിവ പഠനവിഷയങ്ങളാക്കാനാണ് ശുപാർശ.
പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തണമെന്നും ആഴ്ചയിൽ രണ്ട് തവണ 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള സെഷനുകൾ നൽകണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വളർച്ചയിലെ ഘട്ടങ്ങളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നു.
സമഗ്ര ലൈംഗിക വിദ്യാഭ്യാസം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചു.




