തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചായിരുന്നു ഈ ചരിത്ര സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള ഈ സത്യപ്രതിജ്ഞ. മേയർ വി. വി. രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ തീരുമാനം കോടതിയ്ക്കെടുക്കാമെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ജനവിധി മാനിക്കാനാണ് ഇത്തരം ഒരു അസാധാരണ തീരുമാനമെന്നും കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് 20 ലെ കൗൺസിലറായ സുഗതൻ, മുൻപ് ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇവിടെ വെച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിരിക്കുന്നത്.




