മണ്ണാർക്കാട്ടെ ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിക്കാൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും, പരാതി ഉണ്ടായാൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട്ടെ അനുമോദന ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുൻമന്ത്രി കെ.ടി. ജലീൽ. കുട്ടിയെ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും ജലീൽ പറഞ്ഞു.
കുട്ടികളോട് പെരുമാറിയത് ഒരു അധ്യാപകനെന്ന നിലയിലാണെന്നും പൊതുവായന കുറഞ്ഞുവരുന്നത് സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാകേന്ദ്രീകൃത പഠനരീതിയോടാണ് തന്റെ വിമർശനമെന്നും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കാനുള്ള ശ്രമമാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും ജലീൽ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്ക് പരാതിയില്ലെങ്കിൽ ആർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, കുട്ടികളോട് ശാരീരിക ശിക്ഷയോ ഭീഷണിപ്പെടുത്തുന്ന സമീപനമോ സ്വീകരിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിലെ വിജയോത്സവ പരിപാടിക്കിടെയാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി വിലാസം തെറ്റായി എഴുതിയെന്ന് ചൂണ്ടിക്കാട്ടി ഒരുകുട്ടിയുടെ ചെവിയിൽ പിടിച്ചതും അക്ഷരമറിയില്ലേയെന്ന് ചോദിച്ചതും വിവാദമായിരുന്നു.
സംഭവത്തെ തുടർന്ന് പൊതുവേദിയിൽ കുട്ടികളെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ അന്വേഷണം തുടരുകയാണ്.




