സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർകുലർ ഇറക്കാൻ പൊലീസ് നടപടികൾ തുടങ്ങി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർകുലർ ഇറക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നീക്കം. ഇതിനായി തൊപ്പിയുടെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മൊഴിയെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയോ സുഹൃത്തുക്കളോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല.
അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നതടക്കമുള്ള പരാതിയിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചത്. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്.
കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഗൗരവസ്വഭാവമുള്ളതാണെന്നാണ് പൊലീസിന്റെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ യൂട്യൂബ് ചാനലും പൊലീസ് പൂട്ടിയിട്ടുണ്ട്.
അതേസമയം, തൊപ്പിയും മുൻ സുഹൃത്തുക്കളും തമ്മിൽ അകന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതും വിവാദമായിരുന്നു. ലഹരി ഉപയോഗം, അശ്ലീല പെരുമാറ്റം, പോക്‌സോ നിയമപ്രകാരം അന്വേഷിക്കാവുന്ന ആരോപണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ പരസ്പരം ഉന്നയിച്ചതിനെ തുടർന്ന് നിരവധി പരാതികൾ പൊലീസിന് ലഭിച്ചു. ഇതേ തുടർന്ന് കളമശ്ശേരി പൊലീസും പ്രത്യേക അന്വേഷണം തുടരുകയാണ്.




