തൃശൂർ: വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ ചിറ്റേത്ത് സ്വദേശി സുരേഷ്, 55, നെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ചേലക്കര സ്വദേശിനിയായ 76 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഗുരുവായൂർ ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന വയോധികയെ സുരക്ഷിതമായി താമസിക്കാൻ സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സുരേഷ് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് നടന്ന ആക്രമണത്തിൽ വയോധിക മരിച്ചുവെന്നാണ് പ്രതി കരുതിയത്. തുടർന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവത്തിന് പിന്നാലെ സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പ്രതി കൊലപാതക വിവരം വെളിപ്പെടുത്തിയിരുന്നു. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ടെമ്പിൾ പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തെളിവുകൾ ശേഖരിച്ചു. അന്വേഷണം തുടരുകയാണ്.




