കോഴിക്കോട്: 40 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ ഒടുവിൽ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മോഹനൻ പിള്ളയാണ് നാലു പതിറ്റാണ്ടുകൾക്ക് ശേഷം പിടിയിലായത്.
1987 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് 6 മണിയോടെ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ള തന്റെ സഹോദരിയുടെ ഭർത്താവായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്ന് മാരക വെട്ടുകൾ ഏറ്റിരുന്നു.
കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം വേളാങ്കണ്ണിയിലേക്കാണ് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കോട്ടയം കല്ലറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ വ്യാജ പേരിൽ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുകയായിരുന്നു.
ദീർഘകാലം പോലീസിനെ വെട്ടിച്ച് കഴിഞ്ഞ പ്രതിയെ അടുത്തിടെ ഉണ്ടായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. ആശുപത്രിയിൽ വെച്ച് നാട്ടുകാരനായ ഒരാളെ കണ്ടുമുട്ടിയതും പിന്നീട് നടത്തിയ സംശയാസ്പദമായ ചോദ്യങ്ങളുമാണ് അന്വേഷണത്തിന് സഹായകമായത്.
ഇതിന്റെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.




