പള്ളിപ്പെരുന്നാളുകളിലെ വെടിക്കെട്ട് ഒഴിവാക്കി അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകണമെന്ന ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാർഥ്യമായി. പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളിയുടെ നേതൃത്വത്തിൽ ഒരു കുടുംബത്തിന് 60 ദിവസത്തിനുള്ളിൽ പുതിയ വീട് നിർമിച്ച് കൈമാറി.
പള്ളിയിലെ ലോക പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളുകളിലെ വെടിക്കെട്ട് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഭവനരഹിതരെ സഹായിക്കണമെന്ന ‘സ്നേഹ ചലഞ്ച്’ ഓർത്തഡോക്സ് സഭാധ്യക്ഷൻ ആഹ്വാനം ചെയ്തിരുന്നു.
ആ ആഹ്വാനം ഏറ്റെടുത്ത് ആദ്യം പൂർത്തിയാകുന്ന വീടാണ് ചന്ദനപ്പള്ളി വലിയപള്ളിയുടേത്. കടമറ്റം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി പള്ളികളും സ്നേഹ ചലഞ്ചിന്റെ ഭാഗമായി ഭവന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു.




