രാജസ്ഥാൻ: ഭീൽവാഡ ജില്ലയിലെ കരേഡ ടൗണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയതായി റിപ്പോർട്ട്.
ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം. കടയുടെ മേൽക്കൂരയിലൂടെ അകത്തുകയറിയ മോഷ്ടാക്കൾ ഷട്ടർ കുത്തിത്തുറന്ന് ഏകദേശം 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകൾ കവർന്നതായി കടയുടമ ലക്ഷ്മൺ സെൻ അറിയിച്ചു. മൊത്തം നഷ്ടം 4–5 ലക്ഷം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ചൊവ്വാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി ഉടമ കണ്ടെത്തിയത്. കടയുടെ ഉള്ളിലും പരിസരത്തും സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
വിവരമറിഞ്ഞ് കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുള്ള മുഖംമൂടി ധരിച്ചിരുന്നതായി കണ്ടെത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




