ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ 30-ത്തിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പെൺകുട്ടിയെ ഒരു റിക്ഷാ തൊഴിലാളി തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് വിവിധ ഹോട്ടലുകളിൽ എത്തിച്ച് തുടർച്ചയായി പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു അതിക്രമങ്ങളെന്ന് കുട്ടിയുടെ മൊഴിയെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളും മാനേജർമാരുമടക്കമുള്ള ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിനിടെ പെൺകുട്ടി പിന്നീട് വീട്ടിൽ തിരിച്ചെത്തിയതായും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്നും പൊലീസ് അറിയിച്ചു. പീഡനത്തിന് ശേഷം കുട്ടിയെ വഴിയിലുപേക്ഷിച്ചതാകാമെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന അനധികൃത ഹോട്ടലുകളുടെ എണ്ണം കൂടുതലാണെന്നും ഇവ അടച്ചുപൂട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കരൺപൂരിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. രൂപീന്ദ്ര സിംഗ് കുന്നാർ ആവശ്യപ്പെട്ടു.
സംഭവം ഭരണകൂടത്തിന്റെയും പൊലീസ് സംവിധാനത്തിന്റെയും ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷം വിമർശനം ശക്തമാക്കി. ഉത്തരവാദികൾ രാജിവെക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശക്തമായ നടപടിയില്ലെങ്കിൽ വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.




