തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർണായക യോഗം നാളെ ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയാണ് യോഗത്തിൽ വീണ്ടും പരിഗണിക്കുന്നത്.
കഴിഞ്ഞ സിറ്റിംഗിൽ അപേക്ഷ പരിഗണിച്ചപ്പോൾ കെ.എസ്.ഇ.ബിയുടെ നടപടികളെ കമ്മീഷൻ വിമർശിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ സമീപനം ശരിയായ രീതിയിലല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ വീണ്ടും പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ജൂൺ 30 വരെ നിയന്ത്രണം നിലനിൽക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ മിതമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സാഹചര്യം കൂടി പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ വ്യക്തമാക്കി.




