കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസുടമകൾ. കാസർകോട് ജില്ലയിൽ ഇരുപതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായും ജൂലൈ ഒന്നുമുതൽ കൂടുതൽ സർവീസുകൾ പിൻവലിക്കുമെന്നും ബസുടമകൾ അറിയിച്ചു. കോഴിക്കോട്ടും നൂറിലധികം സർവീസുകൾ നിർത്തിവെക്കാനാണ് തീരുമാനം.
സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ യാത്രക്കാർ കൂടുതലും കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസുകൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് ബസുടമകളുടെ പരാതി. ഒരു ബസിന് പ്രതിദിനം 4,000 മുതൽ 6,000 രൂപവരെ നഷ്ടമുണ്ടാകുന്നതായും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവർ പറയുന്നു.
കാസർകോട്ടിൽ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴ് പ്രധാന റൂട്ടുകളിലടക്കം സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകൾ ഉപയോഗിക്കുന്നില്ലെന്നാണ് ബസുടമകളുടെ ആരോപണം. സ്ത്രീകൾ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുമ്പോൾ അവരോടൊപ്പമുള്ള പുരുഷ യാത്രക്കാരും അതേ ബസുകൾ തിരഞ്ഞെടുക്കുന്നതും സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായതായി അവർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്ടും സമാന സ്ഥിതിയാണ്. പാലക്കാട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിർത്തിവെക്കാനാണ് തീരുമാനം. കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ വലിയ നഷ്ടം സഹിച്ചാണ് നടത്തുന്നതെന്നും പകുതിയോളം സർവീസുകൾ ഇതിനോടകം നിർത്തിയതായും ബസുടമകൾ പറയുന്നു.
ബസ് ചാർജ് വർധിപ്പിക്കുകയോ വിദ്യാർഥികളുടെ യാത്രാ കൺസെഷൻ സർക്കാർ വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് സ്വകാര്യ ബസ് മേഖലയിലെ പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും സ്വകാര്യ ബസുടമകൾ മുന്നറിയിപ്പ് നൽകി.




