തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണയായത്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.
അധിക ബാച്ചുകൾ അനുവദിക്കുന്നതിനായുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചുമതലപ്പെട്ട സമിതികളുടെ റിപ്പോർട്ട് ലഭിക്കാതെയാണ് തീരുമാനം മുന്നോട്ടുകൊണ്ടുപോകുന്നതെന്നത് വിവാദമായിരിക്കുകയാണ്.
നിലവിലെ ചട്ടപ്രകാരം, അധിക ബാച്ചുകളുടെ ആവശ്യം സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.ഡി. അധ്യക്ഷനായ പ്രാദേശിക സമിതികളാണ് തയ്യാറാക്കേണ്ടത്. തുടർന്ന് സംസ്ഥാനതല സമിതി അത് പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകണം. എന്നാൽ ഈ സമിതികൾ ചേരുന്നതിന് മുമ്പേ സർക്കാർ തീരുമാനത്തിലേക്ക് നീങ്ങിയതോടെ ശാസ്ത്രീയ വിലയിരുത്തൽ കൂടാതെയാണ് നടപടി എന്ന വിമർശനവും ഉയരുന്നുണ്ട്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ രണ്ടാം അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലനിന്നത്. ഇതിനെ തുടർന്ന് വിദ്യാർഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നടപടി വേഗത്തിലാക്കുന്നത്.




