തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരിതബാധിതർക്കായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സഹായഹസ്തം നീട്ടിയിട്ടുണ്ട്.
വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 920 കടന്നു. മൂവായിരത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്ന വെനസ്വേലയിൽ അടിയന്തര സഹായങ്ങൾ അപര്യാപ്തമാണെന്നും ആരോഗ്യസംരക്ഷണ സംവിധാനവും കടുത്ത സമ്മർദത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ലെന്ന് ഡോക്ടർമാർ പറയുന്നു.
നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസിന്റെ വിവരമനുസരിച്ച് 172 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ, 13 ആശുപത്രികൾ, 25 ഷോപ്പിംഗ് സെന്ററുകൾ എന്നിവ ഉൾപ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ വെനസ്വേലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ വടക്കൻ തീരപ്രദേശങ്ങളിലായിരുന്നു. മുൻ ഭൂചലനങ്ങളെ അപേക്ഷിച്ച് ഇതിന്റെ തീവ്രത കുറവായിരുന്നുവെന്നാണ് റിപ്പോർട്ട്.
ദുരന്തബാധിതരെ സഹായിക്കാൻ 17 രാജ്യങ്ങളിൽ നിന്നുള്ള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഇതിനിടെ ഇന്ത്യയും വെനസ്വേലയ്ക്ക് സഹായവുമായി രംഗത്തെത്തി. ‘അമിസ്റ്റഡ്’ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീൽഡ് ആശുപത്രികളും ആറ് ടൺ മരുന്നുകളും ഭക്ഷ്യവസ്തുക്കളും കരാക്കാസിലേക്ക് അയച്ചു. 41 അംഗ മെഡിക്കൽ സംഘവും ദുരിതബാധിതർക്കായി സേവനം നൽകും.
ജൂൺ 24-ന് പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയായിരുന്നു റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. വെറും 39 സെക്കൻഡുകൾക്കുശേഷം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. രണ്ടാമത്തെ ഭൂചലനം ആദ്യത്തേതിനേക്കാൾ മൂന്നിരട്ടി ശക്തമായിരുന്നുവെന്ന് യു.എസ്. ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ഇത്രയും വലിയ രണ്ട് ഭൂചലനങ്ങൾ ഇത്ര കുറഞ്ഞ സമയവ്യത്യാസത്തിൽ ഒരേ പ്രദേശത്ത് ഉണ്ടാകുന്നത് അത്യപൂർവമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.




