കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. മൃതദേഹത്തിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ രാത്രി നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്നും ശക്തമായ മഴയായിരുന്നതിനാൽ അതിൽ പ്രത്യേക ശ്രദ്ധ നൽകിയില്ലെന്നുമാണ് അയൽവാസികളുടെ മൊഴി.
സംഭവത്തിന്റെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവമാകാമെന്ന സംശയം ചില നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.
ഏകദേശം എട്ട് മാസം മുമ്പാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരതാമസക്കാർ ഉണ്ടായിരുന്നില്ലെന്നും ഇടയ്ക്കിടെ ആളുകൾ എത്തിപ്പോകാറായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.




